'മോനേ', അവര്‍ ദുഃഖത്തോടെ പറഞ്ഞു. 'നിന്റെ അച്ഛന്‍ ഒരു എഞ്ചിനീയറായിരുന്നു. ഈ ലോകത്തെപ്പറ്റി കൃത്യമായ കാഴ്ചപ്പാടുള്ള വിവേകമതിയായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഒരെഴുത്തുകാരന്‍ എന്നാല്‍ ആരാണെന്ന് നിനക്കറിയാമോ?'
'ഒരു പുസ്തകമെഴുതുന്ന ആരുമാവാം.'
'നിന്റെ അമ്മാവന്‍ ഹറോള്‍ഡോ, അദ്ദേഹമൊരു ഡോക്ടറാണ്. കൂടാതെ അദ്ദേഹം എഴുതാറുണ്ട്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നീ എഞ്ചിനീയറിങ്ങിന് പഠിക്കുകയാണെങ്കില്‍ ഒഴിവുസമയങ്ങളില്‍ നിനക്ക് എഴുതുകയുമാവാം.'
'വേണ്ട അമ്മേ, ഞാനൊരെഴുത്തുകാരനാവാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ പുസ്തകമെഴുതുന്ന ഒരു എഞ്ചിനീയറാവാനല്ല.'
'എന്നാല്‍, നീ എപ്പോഴെങ്കിലും ഒരെഴുത്തുകാരനോട് സംസാരിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഒരെഴുത്തുകാരനെ കണ്ടിട്ടുണ്ടോ?'
'ഒരിക്കലുമില്ല, ചിത്രങ്ങളില്‍ മാത്രം.'
'എഴുത്തുകാരന്‍ എന്നതിന്റെ അര്‍ത്ഥമറിയില്ലെങ്കില്‍ പിന്നെ നീ എന്തിനാണ് ഒരെഴുത്തുകാരനാവണം എന്നാഗ്രഹിക്കുന്നത്?'
അമ്മയുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ചില ഗവേഷണങ്ങള്‍ നടത്താന്‍ ഞാന്‍ തീരുമാനിച്ചു. 1960കളുടെ ആദ്യത്തില്‍ നടത്തിയ ഈ ഗവേഷണത്തില്‍ നിന്നാണ് ഒരെഴുത്തുകാരന്‍ ആരാവണം എന്ന് ഞാന്‍ പഠിച്ചത്.
സാങ്കല്പികമായ അവന്റെ വിശാലസംസ്കാരത്തിന് അവനെ ഒരു സാഹിത്യവിമര്‍ശകനാക്കാന്‍ കഴിയും. ആ വേഷത്തില്‍ അവന്റെ സുഹൃത്തുക്കളുടെ പുസ്തകങ്ങളെക്കുറിച്ചെഴുതി അവന് ഔദാര്യം കാണിക്കാന്‍ കഴിയും. ഇത്തരം നിരൂപണങ്ങളില്‍ പകുതി വിദേശ എഴുത്തുകാരുടെ വാക്കുകള്‍ എടുത്ത് ഉദ്ധരിച്ചവയായിരിക്കും. ബാക്കി പകുതി വരുന്ന വാക്യങ്ങളുടെ അപഗ്രഥനം നടത്തുന്നത് എപ്പിസ്റ്റെമോളജിക്കല്‍ വീക്ഷണത്തിലുള്ള അല്ലെങ്കില്‍ ജീവിതത്തിന്റെ ദ്വിമാന കാഴ്ചപ്പാടുകളെ സമന്വയിപ്പിച്ച തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാവും. ഈ നിരൂപണം വായിച്ചവരൊക്കെ പറയും 'എത്ര അറിവുള്ള മനുഷ്യന്‍'. എന്നാല്‍ ഒരാളും ആ പുസ്തകം വാങ്ങില്ല. കാരണം, എപ്പിസ്റ്റമോളജിക്കല്‍ വീക്ഷണമൊക്കെ വരുന്ന പുസ്തകം എങ്ങനെ വായിച്ചുപോകും എന്നോര്‍ത്ത് അയാള്‍ അപ്പൊഴേ ഭയന്നിട്ടുണ്ടാകും.
(a) ഒരെഴുത്തുകാരന്‍ എല്ലായ്പ്പോഴും ഒരു കണ്ണട ധരിച്ചിരിക്കണം. കൂടാതെ അയാളൊരിക്കലും മുടി ചീവരുത്. ദിവസത്തിന്റെ പകുതിസമയം എല്ലാറ്റിനെയും കുറിച്ച് ദേഷ്യപ്പെടുകയും ബാക്കി സമയം സങ്കടപ്പെട്ടും കഴിഞ്ഞുകൂടണം. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ബാറില്‍ ചപ്രത്തലമുടിയന്മാരായ മറ്റ് എഴുത്തുകാരോടൊത്ത് വാദപ്രതിവാദങ്ങള്‍ നടത്തണം. അയാള്‍ എപ്പോഴും 'ഗഹനമായ' കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം. തന്റെ അടുത്ത നോവലിന്റെ ആശയത്തെപ്പറ്റി അയാളെപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കണം. അതുപോലെ തൊട്ടുമുന്‍പിറങ്ങിയ തന്റെ പുസ്തകത്തെ വെറുക്കണം.
(b) തന്റെ സ്വന്തം തലമുറയ്ക്ക് മനസ്സിലാവാത്ത ഒരു ചുമതലയും കടപ്പാടും ഓരോ എഴുത്തുകാരനുമുണ്ട് എന്നും സാമാന്യത്വത്തിന്റെ നാളുകളില്‍ ജനിച്ചവനാണ് താനെന്നും വിശ്വസിക്കണം. മറ്റുള്ളവര്‍ക്ക് താന്‍ പറയുന്നത് മനസ്സിലാവാന്‍ തുടങ്ങി എന്നാല്‍ അവര്‍ തന്നെ ഒരു ജീനിയസ്സായി പരിഗണിക്കുന്നില്ല എന്ന് മനസ്സിലാക്കണം. ഒരെഴുത്തുകാരന്‍ പല തവണ തന്റെ സൃഷ്ടി പുനഃപ്പരിശോധിക്കുകയും തിരുത്തി എഴുതുകയും ചെയ്യണം. ഒരു സാധാരണ മനുഷ്യന്റെ അറിവിലിള്ള വാക്കുകള്‍ മൂവായിരം എണ്ണമാണ്. ഒരെഴുത്തുകാരന്‍ ഒരിക്കലും ആ മൂവായിരത്തില്‍ ഉള്‍പ്പെട്ട വാക്കുകള്‍ ഉപയോഗിക്കരുത്. കാരണം, ശബ്ദതാരാവലിയില്‍ ഇവ കൂടാതെ ഒരു ലക്ഷത്തി എണ്‍പത്തൊമ്പതിനായിരം വാക്കുകള്‍ വേറെയുമുണ്ട്. ഒരെഴുത്തുകാരന്‍ ഒരിക്കലും സാധാരണ മനുഷ്യനല്ലല്ലോ.
(c) ഒരെഴുത്തുകാരന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന് എല്ലായ്പ്പോഴും മറ്റൊരു എഴുത്തുകാരന് മാത്രമെ മനസ്സിലാക്കാന്‍ കഴിയൂ. എങ്കിലും രഹസ്യമായി മറ്റെല്ലാ എഴുത്തുകാരനെയും വെറുക്കുന്നു. കാരണം, നൂറ്റാണ്ടുകളായി സാഹിത്യചരിത്രത്തില്‍ ബാക്കി വന്നിട്ടുള്ള ഒഴിവുകളെപ്പറ്റി അവര്‍ തമാശ പറയുന്നു.അതുകൊണ്ട് തന്നെ 'ഏറ്റവും സങ്കീര്‍ണ്ണമായ' പുസ്തകത്തിന് വേണ്ടി ഒരെഴുത്തുകാരന്‍ തന്റെ ഒപ്പമുള്ളവരോട് മത്സരിക്കും. ഇതില്‍ ജയിക്കുന്നവന് വായിക്കാന്‍ ഏറ്റവും വിഷമമുള്ളവന്‍ എന്ന പേര് ലഭിക്കും.
(d) സെമിയോട്ടിക്സ്, എപ്പിസ്റ്റമോളജി, നിയോകോണ്‍ക്രീറ്റിസം തുടങ്ങിയ പരിഭ്രമിപ്പിക്കുന്ന പേരുകളെക്കുറിച്ച് ഒരെഴുത്തുകാരന്‍ മനസ്സിലാക്കിയിരിക്കണം. ആരെയെങ്കിലുമൊക്കെ ഒന്ന് ഞെട്ടിപ്പിക്കണമെങ്കില്‍ 'ഐന്‍സ്റ്റീന്‍ ഒരു വിഢ്ഡിയായിരുന്നു' എന്നും 'ടോള്‍സ്റ്റോയ് ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ കോമാളിയായിരുന്നു' എന്നും മറ്റും പറയണം. ഇവരൊക്കെ അപവാദം പ്രചരിപ്പിച്ചവരാണ്. ഐന്‍സ്റ്റീന്‍ മറ്റുള്ളവരോട് ആപേക്ഷികസിദ്ധാന്തത്തെപ്പറ്റി പറഞ്ഞ് ഫലിപ്പിച്ചു, ടോള്‍സ്റ്റോയ് ആണെങ്കില്‍ റഷ്യന്‍ കുലീനാധിപത്യത്തിന്റെ രക്ഷകനായിരുന്നു.
(e) ഒരു പെണ്ണിനെ വശീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരെഴുത്തുകാരന്‍ 'ഞാനൊരു എഴുത്തുകാരനാണ്' എന്ന് പറയും. കൂടാതെ തൂവാലയില്‍ ഒരു കവിത കുത്തിക്കുറിക്കുകയും ചെയ്യും. ഇതെപ്പോഴും വിജയിക്കുകയും ചെയ്യുന്നു.

(f) സാങ്കല്പികമായ അവന്റെ വിശാലസംസ്കാരത്തിന് അവനെ ഒരു സാഹിത്യവിമര്‍ശകനാക്കാന്‍ കഴിയും. ആ വേഷത്തില്‍ അവന്റെ സുഹൃത്തുക്കളുടെ പുസ്തകങ്ങളെക്കുറിച്ചെഴുതി അവന് ഔദാര്യം കാണിക്കാന്‍ കഴിയും. ഇത്തരം നിരൂപണങ്ങളില്‍ പകുതി വിദേശ എഴുത്തുകാരുടെ വാക്കുകള്‍ എടുത്ത് ഉദ്ധരിച്ചവയായിരിക്കും. ബാക്കി പകുതി വരുന്ന വാക്യങ്ങളുടെ അപഗ്രഥനം നടത്തുന്നത് എപ്പിസ്റ്റെമോളജിക്കല്‍ വീക്ഷണത്തിലുള്ള അല്ലെങ്കില്‍ ജീവിതത്തിന്റെ ദ്വിമാന കാഴ്ചപ്പാടുകളെ സമന്വയിപ്പിച്ച തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാവും. ഈ നിരൂപണം വായിച്ചവരൊക്കെ പറയും 'എത്ര അറിവുള്ള മനുഷ്യന്‍'. എന്നാല്‍ ഒരാളും ആ പുസ്തകം വാങ്ങില്ല. കാരണം, എപ്പിസ്റ്റമോളജിക്കല്‍ വീക്ഷണമൊക്കെ വരുന്ന പുസ്തകം എങ്ങനെ വായിച്ചുപോകും എന്നോര്‍ത്ത് അയാള്‍ അപ്പൊഴേ ഭയന്നിട്ടുണ്ടാകും.
(g) ഒരെഴുത്തുകാരനെ, ആ സമയം താങ്കളെന്താണ് വായിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് പറയാന്‍ ശ്രമിച്ചാല്‍ അയാള്‍ എപ്പോഴും പറയുക അതുവരെ ഒരാളും കേട്ടിട്ടുപോലുമില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ചായിരിക്കും.
(h) എഴുത്തുകാരുടെ ആരാധനയ്ക്ക് വിധേയമായ ഒരൊറ്റ പുസ്തകമേ ഉള്ളൂ. ജയിംസ് ജോയ്സിന്റെ ഉലൈസസ്. ഒരെഴുത്തുകാരനും ഈ പുസ്തകത്തെപ്പറ്റി പറയില്ല. എന്നാല്‍ ആരെങ്കിലും അയാളോട് ഈ പുസ്തകത്തെപ്പറ്റി ചോദിച്ചാല്‍ അയാള്‍ക്കൊരിക്കലും അതിനെപ്പറ്റി വിവരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല യഥാര്‍ത്ഥത്തില്‍ താനത് വായിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ടാവുകയും ചെയ്യും.
ഈ വിവരനങ്ങളെല്ലാമായി ഞാനെന്റെ അമ്മയുടെ അടുത്തേക്ക് മടങ്ങിച്ചെന്നു. എന്നിട്ട് എന്താണ് ഒരെഴുത്തുകാരന്‍ എന്ന് അമ്മയ്ക്ക് വിശദമായി പറഞ്ഞുകൊടുത്തു. ഇതുകേട്ട അമ്മ അത്ഭുതപ്പെട്ടു.
അമ്മ പറഞ്ഞു, 'ഇത് ഒരു എഞ്ചിനീയറാവുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പമാണല്ലോ! കൂടതെ നീയൊരു കണ്ണട ധരിച്ചിട്ടുമില്ല.'
അപ്പോഴേക്കും ഒരു എഴുത്തുകാരന്റെ വേഷത്തിലേക്ക് ഞാന്‍ എത്തിയിരുന്നു, വൃത്തികെട്ട മുടിയും, പോക്കറ്റില്‍ ഒരുപാക്കറ്റ് ഗോലോസിസും കയ്യില്‍ ഒരു നാടകത്തിന്റെ സ്ക്രിപ്റ്റും( ദ ലിമിറ്റ്സ് ഓഫ് റസിസ്റ്റന്‍സ്, ഒരു സന്തോഷത്തിന് വേണ്ടി കയ്യിലെടുത്തതാണ്. അതാണെങ്കില്‍ ഞാന്‍ ഇന്നുവരെ കണ്ട നാടകങ്ങളില്‍ വച്ച് ഏറ്റവും ഭ്രാന്തമായ ഒന്ന് എന്ന് ഒരു നിരൂപകന്‍ പരാമര്‍ശിച്ചിട്ടുമുണ്ട്.). അന്ന് ഞാന്‍ ഹീഗന്‍ വായിച്ചിരുന്നു, ഒരുവിധത്തില്‍ ഉലൈസസും. അങ്ങനെയിരിക്കെയാണ് ഒരു റോക്ക് ഗായകന്‍ അയാളുടെ ഗാനങ്ങള്‍ക്ക് വേണ്ടി ചില വാക്കുകള്‍ എഴുതാന്‍ എന്നോടാവശ്യപ്പെട്ടത്. അതോടുകൂടി അസാധരണത്വത്ത്വ് തിരയുന്നതില്‍ നിന്ന് പിന്തിരിയുകയും സാധാരണ ജനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയും ചെയ്തു.
ആ വഴി എന്നെ ഒരുപാട് സ്ഥലങ്ങളിലേക്കെത്തിച്ചു. ഷൂ മാറുന്ന പോലെ രാജ്യങ്ങള്‍ മാറാനും അതൊരു കാരണമായി. തുടര്‍ന്നു വരുന്ന പേജുകള്‍ എന്റെ ജീവിതത്തിന്റെ വിശാലമായ നദീതീരത്തുകൂടിയുള്ള സഞ്ചാരത്തിനിടയിലുണ്ടായ അനുഭവങ്ങളും, കഥകളും, മറ്റുള്ളവര്‍ എന്നോറ്റ് പറഞ്ഞതും, കൂടാതെ എന്നിലുണ്ടായ ചിന്തകളുമാണ്.
ഈ കഥകളും രചനകളുമെല്ലാം വിവിധ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്. വായനക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം ശേഖരിച്ച് വീണ്ടും പ്രസിദ്ധീകരിക്കുന്നു.